Tuesday, 24 September 2024

ഗുസാരിഷ്

മിടിക്കുന്ന ഹൃദയവും ശ്വാസോച്ഛ്വാസവുമുണ്ടായിട്ടും മൃതതുല്ല്യരായി ജീവിക്കേണ്ടിവരുന്ന മനുഷ്യക്കോലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ?
മനസ്സിന്റെ വേഗത്തിനൊത്ത് ശരീരം ചലിക്കാതെയായപ്പോൾ ആ ശരീരത്തെ ഒരു വീൽചെയറിൽ തളച്ചിടേണ്ടി വന്നവർ. ഒന്ന് ശ്വസിക്കാൻ പോലും ശരീരത്തിൽ ഘടിപ്പിച്ച മെഷീനുകളുടെ സഹായം തേടേണ്ടി വരുന്നവർ. ലോകം ഒരു പടക്കളമായി രൂപാന്തരം പ്രാപിച്ചപ്പോൾ അവിടെ നിരായുധരായി നിൽക്കേണ്ടി വന്നവർ.

'ഗുസാരിഷ് ' എന്ന സഞ്ജയ് ലീല ബൻസാലിചിത്രം അങ്ങനെയൊരു മനുഷ്യന്റെ കഥയാണ്.
ഏദൻ മസ്കരേനസ് എന്ന പ്രസിദ്ധ മജീഷ്യൻ ഒരപകടത്തിൽപ്പെട്ട് ശരീരം തളർന്ന് കിടപ്പിലാവുന്നു.
'Quadriplegia’ എന്ന് മെഡിക്കൽ സയൻസ് വിശേഷിപ്പിച്ച ഈ അവസ്ഥയിൽ അദ്ദേഹം കഴിഞ്ഞ 14 വർഷമായി നരകതുല്യമായ ജീവിതം നയിക്കുന്നു. കൂടെ നിഴലായും തണലായും സോഫിയ എന്ന നേഴ്സുമുണ്ട്. തന്റെ ആക്സിഡന്റിന്റെ പതിനാലാം വാർഷികത്തിൽ ഏദൻ സുഹൃത്തും അഭിഭാഷികയുമായ ദേവയാനിദത്തയോട് കോടതിയിൽ
ഒരു പെറ്റീഷൻ സമർപ്പിക്കാൻ പറയുന്നു.
തന്റെ തന്നെ മരണത്തിനു വേണ്ടിയുള്ള പെറ്റീഷൻ…!
Euthanesia or മേഴ്‌സി കില്ലിംഗ് അഥവാ ദയാവധം നിയമവിരുദ്ധമായിട്ടുള്ള ഇന്ത്യയിൽ അതിനായുള്ള ഏദന്റെ പോരാട്ടം ആണ് 2010 ൽ റിലീസ് ആയ ഗുസാരിഷിന്റെ പ്രമേയം.
 മരണത്തെ ആശ്ലേഷിക്കാൻ കാത്തിരിക്കുന്ന ഏഥന് സോഫിയയുടെ പ്രണയം ഒരുമരീചികയാണ്.
തന്റെ ജീവിതത്തിലെ 12 വർഷങ്ങൾ ഏഥന് വേണ്ടി സമർപ്പിച്ച സോഫിയ.
 അവളുടെ വിശുദ്ധ പ്രണയവും നുകർന്നു കൊണ്ടാണ് ഏദൻ ഈ ലോകത്തുനിന്ന് യാത്രയാവുന്നത്. 


 ഒരു മനുഷ്യന്റെ ജീവൻ അയാളുടെ അനുവാദമില്ലാതെ നിലനിർത്തുന്നത് അയാളെ കൊല്ലുന്നതിന് സമമാണ്..!
 ഗുസാരിഷ് നമ്മളോട് പറയുന്നതും ഇതുതന്നെയാണ്.

താരാധിപത്യം, നെപ്പോട്ടിസം എന്നിവ കൊടികുത്തി വാഴുന്ന ബോളിവുഡിന്റെ ലോകത്ത് SLB എന്ന് വിളിപ്പേരുള്ള സഞ്ചയ് ലീല ബൻസാലി എന്നും ഒറ്റയാനായിരുന്നു.
100 ക്രോർ ക്ലബ് മാത്രം ലക്ഷ്യം വെച്ച് സിനിമ നിർമ്മിക്കുന്ന കരൺ ജോഹർ, രോഹിത് ഷെട്ടി, ആദിത്യ ചോപ്ര എന്നിവർക്കിടയിൽ 
എന്ന് നെഞ്ചുവിരിച്ചു പറഞ്ഞ ഫിലിം മേക്കർ അതാണ് ബൻസാലി.
 നാഷണൽ ഫിലിം അവാർഡ്,ഇലവൻ ഫിലിം അവാർഡ്സ്, BAFTA നോമിനേഷൻ എന്നിവ നേടിയ പത്മശ്രീ സഞ്ജയ് ലീല ബൻസാലിയെ സിനിമാലോകം വിശേഷിപ്പിച്ചത് “The Great Craft Man” എന്നാണ്.
ഒരു സിനിമയുടെ മേക്കിങ്ങിൽ ഏറ്റവും ക്രിയേറ്റീവ് ആയിട്ടുള്ള ഘടകം അതിന്റെ തിരക്കഥയാണ്.
ബാക്കിയെല്ലാം ആ തിരക്കഥയുടെ ഗർഭപാത്രത്തിൽ നിന്ന് ഉത്ഭവിക്കുന്നതാണ്. ബൻസാലിയും ഭവാനി അയ്യറും കൂടി തയ്യാറാക്കിയ തിരക്കഥ തന്നെയാണ് ഗുസാരിഷിന്റെ മർമ്മം.
ധൂം ത്രി, ചക് ദെ ഇന്ത്യ,ബൻസാലിയുടെ തന്നെ ബ്രഹ്മാണ്ഡ ചിത്രങ്ങളായ പത്മാവത്, ബാജിറാവോ മസ്താനി എന്നീ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച സുദീപ് ചാറ്റർജിയാണ് ഗുസാരിഷിന്റെ ഛായാഗ്രഹകനും.
 ബൻസാലി ചിത്രങ്ങളുടെ പ്രത്യേകത അവയിലെ ഫ്രെയിമുകളാണ്. ഓരോ ഫ്രെയിമും ഏതോ കാല്പനിക കലാകാരന്റെ ലേഖനയിൽ പിറന്ന പെയിന്റിങ്ങുകൾ പോലെ മനോഹരമാണ്. ആത്മാവിലേക്ക് പെയ്തിറങ്ങുന്ന അനേകം മാജിക്കൽ ഫ്രെയിമുകളുടെ ഒരു വലിയ നിര തന്നെ സുദീപ് ചാറ്റര്‍ജിയുടെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തിട്ടുണ്ട്.പഴമയുടെ പ്രതാപം വിളിച്ചോതുന്ന പൊട്ടിപ്പൊളിഞ്ഞ ഏദന്റെ ബംഗ്ലാവും ഗോവയിലെ ഇലപ്പച്ചുകളുടെ നിറവും തണുത്ത കാറ്റിന്റെ സ്പർശവും മഴയുടെ ഗന്ധവും നിറഞ്ഞ ഗുസാരിഷ് നമുക്ക് മുൻപിൽ ഒരു ആർട്ട് ഗ്യാലറി തന്നെ സൃഷ്ടിക്കുന്നു.ബൻസാലി തന്നെയാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം നൽകിയതും. അദ്ദേഹത്തിന്റെ മാജിക്കൽ ടച്ച് ഓരോ ഗാനങ്ങളിലുമുണ്ട്.
 ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് ഹേമൽ കോത്തരിയാണ്.കഥ എന്തുതന്നെയായാലും അതിൽ മധ്യചഷകവും ഒന്ന് രണ്ട് ഐറ്റം ഡാൻസും ആവേശം തുളുമ്പുന്ന സ്ത്രീപുരുഷ ആലിംഗനങ്ങളും പ്രതീക്ഷിക്കുന്ന ശ്രോതാക്കൾക്കിടയിൽ ഗുസാരിഷ് ഒരു ബോക്സ് ഓഫീസ് ഫെയിലിയർ ആയതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല.അതങ്ങനെയേ വരൂ..!

No comments:

Post a Comment